Wednesday 15 April 2009

കുഞ്ഞേ ചിരിക്കൂ

കുഞ്ഞേ ചിരിക്കൂ മതിവരുവോളം നീ
നാളെച്ചിരിക്കാന്‍ കഴിഞ്ഞില്ലയെങ്കിലോ
പാല്‍ മണം മാറാത്ത നിന്‍ ച്ചുണ്ടിലെ ചിരി
വശ്യം ...മനോഹരം ..എത്ര ഹൃദ്യം .

അഞ്ചു പെണ്മക്കള്‍ക്കിളയവളായൊരു
പെണ്‍ കുഞ്ഞു വീണ്ടും പിറന്നു വീഴേ...
നേര്‍ച്ചകള്‍ എത്രെയോ നേര്‍ന്നതാണിപ്പോഴും
പെണ്ണാണെന്ന് അമ്മ പരിതപിച്ചു.

കുഞ്ഞിക്കൈ കാലുകള്‍ നീട്ടി കുടഞ്ഞവള്‍
അമ്മയെ നോക്കി പുഞ്ചിരിക്കെ...
ശുഷ്ക്കിച്ച മാറിലെ പാല്‍കുടം
കുഞ്ഞു ചുണ്ടിലേക്ക്‌ അമ്മ ചേര്‍ത്ത് വെച്ചു
നെഞ്ഞുരുകി വിളിച്ചു പോയായമ്മ
ദൈവമേ ..എന്‍ കുഞ്ഞിനൊന്നും വരുത്തിടല്ലേ.

കുഞ്ഞേ ചിരിക്കൂ മതിവരുവോളം നീ
നാളെച്ചിരിക്കാന്‍ കഴിഞ്ഞില്ലയെങ്കിലോ....

നാളെ നീ ബാല്യവും ,കൌമാരം പിന്നിട്ടു
യൌവനയുക്തയായ് മാറിടുമ്പോള്‍ ..
മറന്നുപോം..ഒന്ന് ചിരിക്കുവാന്‍ കൂടി നീ
പെണ്ണായി മണ്ണില്‍ പിറന്നു പോയി.

കരുതിയിരിക്കുക ചുറ്റും പ്രണയത്തിന്‍
വലകള്‍ വിരിച്ചവര്‍ കാത്തിരിക്കും
പൂക്കളാല്‍ മൂടിയ പാതയിലോക്കെയും
വാരിക്കുഴികള്‍ മറഞ്ഞിരിക്കും.

നിന്നിലെക്കെത്തുന്ന കണ്ണുകള്‍ ആകട്ടെ
കഴുകന്‍റെ കണ്ണുകള്‍ ആയിരിക്കും
നിന്‍റെ കണ്ണീരു കുറുക്കി യെടുത്തവര്‍
അവരുടെ ഉപ്പാക്കി മാറ്റിയേക്കും.

മകളെ ഈ ഭൂമിതന്‍ സൌന്ദര്യമൊക്കെയും
സ്ത്രീകളീ മണ്ണില്‍ പിറന്നതത്രേ...
കുഞ്ഞേ ചിരിക്കൂ മതിവരുവോളം നീ
നാളെച്ചിരിക്കാന്‍ കഴിഞ്ഞില്ലയെങ്കിലോ....

ഗോപിക.....

ഞാന്‍ ശൂര്‍പ്പണക..

ഞാന്‍ ശൂര്‍പ്പണക
നീ മൂക്കും മുലയും ..
അരിഞ്ഞു തള്ളിയവള്‍

ലക്ഷ്മണാ..നിന്‍റെ കരവാളിന്
എന്‍റെ സ്വപ്നങ്ങളെ തടയാനാവില്ല
നീ അറുത്തിട്ട മോഹങ്ങള്‍
തുടിക്കുന്നത് കണ്ടില്ലേ...

സദാചാരത്തിന്‍റെ മുഖം മൂടി
നിനക്ക് ചേരുന്നില്ല
നിന്‍റെ ഹൃദയം തുടിക്കുന്നതും..
നീ വിയര്‍ക്കുന്നതും കണ്ടോ

നീ രാമനല്ല ..ഞാന്‍ സീതയുമല്ല
പതിനാലു വര്‍ഷങ്ങള്‍
പാദ സേവക്കുഴിഞ്ഞിട്ട ..
പാഴായ യുവത്വം

വരൂ ലക്ഷ്മണാ..
വൈരൂപ്യത്തിലെ സൌന്ദര്യം
രാക്ഷസീയ ആസക്തി.
ഒരിക്കല്‍ .. ഒരിക്കലെങ്കിലും...

Sunday 22 March 2009

ഘടികാരം പിറകോട്ടുതിരിഞ്ഞെങ്കില്‍..
...............................................
ഘടികാരം പിറകോട്ടു തിരിഞ്ഞെങ്കില്‍..

ദിവസങ്ങളും ..വര്‍ഷങ്ങളും ..
തിരിഞ്ഞു തിരിഞ്ഞു ..
പൂജ്ജ്യത്തിലേക്ക്..
ഉല്‍പ്പത്തിയിലേക്ക്...
ജീവന്‍റെ ആദ്യ കണികയിലേക്ക്..

ഒപ്പം ഞാനും...
കൌമാരവും..ബാല്യവും..കടന്നു..
അമ്മതന്‍ നെഞ്ഞിലെ പിഞ്ചു കുഞ്ഞായി..
തേനും വയമ്പും നുണഞ്ഞ്‌..
മുലപ്പാല്‍ നുകര്‍ന്ന്...

ദുഖവും സന്തോഷവും..
കോപവും..ചതിയും..
സമസ്ത വികാരങ്ങളും കടന്നു..
പൂമൊട്ട് പോലെ ...
പിഞ്ചു കുഞ്ഞായി..
ഒന്ന് ചിരിക്കാന്‍ ..
ഘടികാരം പിറകോട്ടു തിരിഞ്ഞെങ്കില്‍..

Gopika

Sunday 15 March 2009

എനിക്കറിയാം.

ഓരോ സൌഹൃതവും ..
ഓരോ തുരുത്തുകളാണെന്നു..
മുങ്ങിത്താഴുംപോള്‍..
അഭയം തരും സ്നേഹത്തുരുത്തുകള്‍..

നിന്‍റെ കൈയ്യുകള്‍ നീണ്ടു വരുന്നത്..
എനിക്ക് വേണ്ടിയാണെന്നും..
തളര്‍ന്നു വീഴുമ്പോള്‍..
നീയെന്നെ താങ്ങുമെന്നും..

ഗുഹയുടെ അങ്ങേ അറ്റത്ത്‌..
നിന്‍റെ വെളിച്ചമുണ്ടെന്ന്..
ഇരുട്ടിനെ വകഞ്ഞു മാറ്റി..
അതെന്നിലേക്ക് എത്തുമെന്നും..

എങ്കിലും എനിക്ക് പോകണം..
ഓര്‍മകളുടെ വിഷ വിത്തുകള്‍..
മുളപ്പിച്ചെടുത്ത്...
വളര്‍ത്തി വലുതാക്കണം.

എന്‍റെ വിഷച്ചെടികള്‍..
പൂക്കാതിരിക്കില്ല..
അവയ്ക്കറിയാം..
എനിക്കൊരിക്കല്‍ വിശക്കുമെന്ന്..

വിണ്ടു കീറിയ ചുവരുകള്‍ക്കുള്ളില്‍..
ഇരുട്ടിനോട്‌ സല്ലപിച്ച്‌..
കുഴിച്ചു മൂടിയ മോഹങ്ങള്‍ക്ക് ..
കൂട്ടിരിക്കണം..

അരിച്ചിറങ്ങുന്ന നിന്‍റെ വെളിച്ചം ...
ഞാന്‍ അടച്ചുവെക്കും..
കാലിലെ ചങ്ങലകള്‍ നീ..
കാണാതിരിക്കട്ടെ...

Saturday 14 March 2009

ഞാന്‍ പറയുന്നത് ....
കരിക്കട്ടകളെ ക്കുറിച്ചാണ്..

ഞാന്‍ പറയുന്നത് ....കരിക്കട്ടകളെ ക്കുറിച്ചാണ്...
നിങ്ങള്‍ .."മുത്തുകള്‍ "എന്തിനു പരിഭവിക്കണം....
എന്നെ നിശബ്ദമാക്കാന്‍ നിങ്ങള്‍ ക്കാവില്ല...
സത്യങ്ങള്‍ക്ക് മുന്നില്‍ നിങ്ങള്‍ കൊഞ്ഞനം കുത്തുന്നു...
സദാചാരത്തിന്റെ മുഖം മൂടി അഴിച്ചു വെച്ചാല്‍ ..
നിങ്ങളുടെ മുഖം വിക്രതമാണ്....

നിങ്ങള്‍......
പാല്‍മണം മാറാത്ത പിഞ്ചു കുഞ്ഞുങ്ങളെ ...
പീഡിപ്പിച്ചു കൊന്നവരാണ്...
വൃദ്ധകളെ ബലാല്‍കാരം ചൈയ്യുന്നവര്‍...
കൌമാരങ്ങളെ കശക്കി എറിഞ്ഞവര്‍ ....
അവരെ വില്‍പ്പനക്ക് വെച്ചവര്‍ ...
യാത്രകളില്‍ അവരുടെ വസ്ത്രങ്ങളില്‍ ..
കാമം തീര്‍ക്കുന്നവര്‍...
ആകാശ യാനങ്ങളില്‍ പോലും അവരെ .
.വെറുതെ വിടാത്തവര്‍.......
സത്യം നിങ്ങള്‍ക്ക് അരോചകമാണ് ....
എന്നെ ക്രൂശിക്കുന്നതിന് മുന്‍പ് ...
സത്യം തിരിച്ചറിയണം...

നിങളില്‍ മുത്തുകളാണ് ഏറെയും...
കരിക്കട്ടകലുമുണ്ട് ......
ഞാന്‍ പറയുന്നത് ....
കരിക്കട്ടകളെ ക്കുറിച്ചാണ്...
നിങ്ങള്‍ .."മുത്തുകള്‍ "എന്തിനു പരിഭവിക്കണം....

ഗോപിക...

Thursday 12 March 2009

ഓര്‍മകളെ...
...........................
കളഞ്ഞു കിട്ടിയ താക്കോല്‍ ഇട്ടു ..
നീ തുറന്നത് എന്‍റെ ഹൃദയമാണ്.
അവിടെ നിനക്കെടുക്കാന്‍ ഒന്നുമില്ല.
ക്ലായ്വ്വ് പിടിച്ച ഓര്‍മകളല്ലാതെ .
അതവിടെത്തന്നെ വെച്ചെക്കൂ ..

ഒരിക്കല്‍ ആ ഓര്‍മകളില്‍ .....
ഞാന്‍ അടയിരുന്നതാണ്.
ഒന്ന് പോലും വിരിഞ്ഞില്ല.
ഇന്നിപ്പോള്‍ ആ ചീമുട്ടകള്‍ ...
നിനക്കെന്തിനാണ്...
അതവിടെ ഉപേക്ഷിച്ചേക്കൂ.

കുഴിച്ചു മൂടിയ ഓര്‍മകളെ...
തോണ്ടി എടുക്കുന്നത് എന്തിനാണ്..

കീറി മുറിച്ചു ഓരോ അണുവിലും ..
എന്നെ തിരയുകയാണോ..
ക്ഷമിക്കൂ സുഹൃത്തേ...
കാലങ്ങളായി ..
ഞാനും തിരയുകയാണ്.

നിങ്ങള്‍ സഹൃദയര്‍ പറയുമായിരിക്കും..
ഇതാ കല്ലെറിയാനായി ഒരാള്‍ കൂടി...
"ഇത് ഭ്രാന്ത്"....എനിക്കത് ...
നിര്‍വാച്യമായ അനുഭൂദി....
ഓര്‍മ്മകള്‍ അതിലേക്കുള്ള ചവിട്ടു പടി.
എന്‍റെ ഓര്‍മകളെ അവിടെത്തന്നെ...
ഉപേക്ഷിച്ചേക്കൂ..
നീ പറഞ്ഞത്...
.............................

വൈദ്യുതി തരംഗങ്ങള്‍ മാന്തിയെടുത്ത .
തലച്ചോര്‍ കോശങ്ങളിലൊന്ന്..
നീ നിക്ഷേപിച്ച ..പ്രണയ കോശമായിരുന്നു..
ചിതലരിച്ച ഓര്‍മ്മകള്‍ ബാക്കി വെച്ചത്..
നിന്‍റെ ചിത്രവും...

ഒരിക്കല്‍ നീ പറഞ്ഞു..
എന്നെയുരുക്കാന്‍ നിനക്കൊരുലയുണ്ടെന്ന്..
ദുഖവും വിഷാദവും..ഉരുക്കി ഉരുക്കി
തനി തങ്കമാക്കി നീ മാറ്റുമെന്ന്..
കല്ലായ് മാറിയ മനസ്സിന് ജീവനും..
പാദം ശിരസ്സില്‍ അമര്‍ത്തി മോക്ഷവും നല്‍കുമെന്ന്...

തണുത്തുറഞ്ഞ വികാരങ്ങള്‍ക്ക് തീ പിടിപ്പിക്കാന്‍
നിന്നില്‍ തീപ്പൊരിയുണ്ടെന്ന്..
ദാഹിക്കുന്നു മണ്ണിലേക്ക് സ്നേഹ മഴയായ്..
മുള പൊട്ടാന്‍ കാത്തു കിടക്കുന്ന വിത്തുകള്‍ക്ക് ജീവജലമായ്.
.നിലച്ചു പോകുന്ന ജീവന് വായുവായി ..
നീയെത്തുമെന്ന്...

ജനല്‍ കടന്നെത്തുന്ന പച്ച വെളിച്ചമെന്നില്‍..
മോഹ തിരകളായ് ഇരമ്പുംപോള്‍..
ഒരിക്കലും വരാത്ത നിന്‍റെ കാലൊച്ച കേള്‍ക്കാന്‍ ..
ഇന്നും കാതോര്‍ത്തിരിക്കുന്നു ഞാന്‍...

ഗോപിക...